Business
കോട്ടയം: തുടര്‍ വികസന പദ്ധതിക്കു തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (കെപിപിഎല്‍). ഉത്്പാദനശേഷി വര്‍ധിപ്പിക്കലിന്റെയും ഉത്്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്റെയും ഉദ്ഘാടനം നാളെ മന്ത്രി പി. രാജീവ് നിര്‍വഹിക്കും.
741 കോടി മുതല്‍മുടക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോര്‍പറഷന്റെ (കെഎസ്ഐഡിസി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കും.
കടലാസ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉത്പാദനനിര വിപുലീകരിക്കുന്നത്. സ്പെഷാലിറ്റി പേപ്പറുകളും ഉയര്‍ന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളുമാണു പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പേപ്പര്‍ ഉത്പന്നങ്ങളുടെ ഉയര്‍ന്നുവരുന്ന ആവശ്യകത മുന്നില്‍ കണ്ടാണ് കെപിപിഎല്‍ പുതിയ ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. സ്പെഷാല്‍റ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. പേപ്പര്‍ ക്ലസ്റ്റര്‍ രൂപീകരിച്ച് സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണമേന്മയോടെ കടലാസ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കെപിപിഎല്ലിന്റെ പുതിയ സംരംഭത്തിലൂടെ കഴിയും.
വിപണി ആവശ്യങ്ങളും പ്ലാസ്റ്റിക്ക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേര്‍ന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണു കണക്കാക്കുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്‍ മാറും. 24 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കെപിപിഎല്ലായി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.
നാളെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെപിപിഎല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.
Business
കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയർ-സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ന് കൊച്ചിയിൽ തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്റെ സംഭാവന ഗണ്യമായി വർധിപ്പിക്കും. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്ട്ര റിവേഴ്സ് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ ആദ്യദിവസം സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചതായി അധികൃതർ അവകാശപ്പെട്ടു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി 32 ബയർമാരും 400ലധികം എംഎസ്എംഇകളും പങ്കെടുക്കുന്നുണ്ട്. നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് 2,000 കോടി നിക്ഷേപിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ സമ്മേളനത്തിൽ അറിയിച്ചു.
വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് നഗരസഭാ ചെയർപേഴ്സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ്, പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സംരംഭകവർഷം പദ്ധതിയിൽ സംസ്ഥാനത്തു കഴിഞ്ഞ മൂന്നുവർഷത്തിൽ രജിസ്റ്റർ ചെയ്തത് 3,53,127 സംരംഭങ്ങളെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
2022 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 22688.47 കോടി രൂപയുടെ നിക്ഷേപവും 7,49,712 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ ഉത്പാദനവും തൊഴിലും വർധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ വ്യവസായ വകുപ്പ് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സർക്കാരിൽ നിന്നുള്ള സാന്പത്തിക സഹായങ്ങൾ നൽകുന്നതിനൊപ്പം സംരംഭകർക്കുള്ള വിവിധ സേവനങ്ങൾ നൽകുന്ന ഫെസിലിറ്റേറ്ററായും പ്രവർത്തനം വിപുലീകരിച്ചു. സംരംഭകർക്ക് അടിസ്ഥാന സൗകര്യം, വ്യവസായം തുടങ്ങാനുള്ള അനുമതികൾ സമയബന്ധിതമായി നൽകിയും കേരളത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി. വ്യവസായ രംഗത്തു കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ വ്യവസായനയം രൂപീകരിച്ചു.
ദാവോസിൽ നടന്ന ലോക സാന്പത്തിക ഫോറത്തിൽ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ ഭാഗമായി 27 കന്പനികളുമായി കേരളം ധാരണാപത്രം ഒപ്പിട്ടു. മെഡിക്കൽ വ്യവസായം, റിന്യൂവൽ എനർജി, ഡാറ്റാ സെന്റർ, എമർജിംഗ് ടെക്നോളജി എന്നീ മേഖലകളിലായി 1.15 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണു നടക്കുകയെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാര്‍ കുറ്റവാളികളെ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി പി. രാജീവ്. കേസിന്റെ എല്ലാ വശവും എസ്ഐടി പരിശോധിക്കട്ടെ.
അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നത്. എല്ലാവരുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. പ്രധാന പ്രതികള്‍ എസ്ഐടിയുടെ പിടിയിലായിട്ടുണ്ടല്ലോ.
ഇവര്‍ എന്നുമുതല്‍ ഇതു തുടങ്ങി, എവിടേക്ക് സ്വര്‍ണം കൊണ്ടുപോയി, പുരാവസ്തു വിദേശത്തേക്ക് കൊണ്ടുപോയതടക്കം എസ്ഐടി അന്വേഷിക്കട്ടെ-മന്ത്രി പറഞ്ഞു.
Leader Page
കേരളത്തിന്റെ വ്യവസായചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു കഴിഞ്ഞ ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്.
നിക്ഷേപകസംഗമത്തിനു ശേഷം 10 മാസം പൂർത്തിയാകുമ്പോൾ മറ്റൊരു ചരിത്രംകൂടി എഴുതിച്ചേർക്കപ്പെടുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിക്ഷേപ വാഗ്ദാനങ്ങൾ യഥാർഥ നിക്ഷേപങ്ങളാകുന്നതിലെ വേഗം ഇപ്പോഴിതാ പുതിയൊരു റിക്കാർഡ് സൃഷ്ടിച്ചിരിക്കുന്നു. താത്പര്യപത്രങ്ങൾ നിക്ഷേപങ്ങളാകുന്നതിൽ ഇന്ത്യയിലെതന്നെ ഏറ്റവും ഉയർന്ന പരിവർത്തന നിരക്കാണ് കേരളത്തിൽ ഇതിനകം രേഖപ്പെടുത്തിയത്. നിക്ഷേപ വാഗ്ദാനങ്ങളിൽ 23.16 ശതമാനം യഥാർഥ നിക്ഷേപമായി പരിണമിച്ചു. സ്ഥലം അനുവദിച്ച പദ്ധതികളുടെ കാര്യമെടുത്താൽ 37 ശതമാനമാണ് പരിവർത്തന നിരക്ക്.
സംസ്ഥാനത്തെ നിക്ഷേപക സൗഹൃദാന്തരീക്ഷം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ വൻ വിജയമായിരുന്നു ഐകെജിഎസ് എന്ന് പിന്നിട്ട പത്ത് മാസങ്ങൾ തെളിയിക്കുന്നു. 449 താത്പര്യപത്രങ്ങളാണ് ഐകെജിഎസിൽ ഒപ്പുവച്ചത്. 1.81 ലക്ഷം കോടി മൂല്യം വരുന്ന നിക്ഷേപ താത്പര്യ പത്രങ്ങൾ സംസ്ഥാനത്തിനു ലഭിച്ചു. ഇതിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിൽ അവസരങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു.
ടൂറിസം, ഭക്ഷ്യ സംസ്കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമാണം, ഐടി / ഐടി അധിഷ്ഠിത വ്യവസായങ്ങൾ, മരാധിഷ്ഠിത വ്യവസായങ്ങൾ, റബർ ഉത്പന്നങ്ങളുടെ നിർമാണം, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ, ആയുർവേദ & വെൽനെസ് തുടങ്ങിയ മേഖലകളിലാണ്, മേൽപ്പറഞ്ഞ നിക്ഷേപതാത്പര്യ പത്രങ്ങളിൽ അധികവും ഒപ്പുവച്ചത്.
ലോകോത്തര ബ്രാൻഡുകൾ മുതൽ കേരളത്തിന്റെ സ്വന്തം കമ്പനികൾ വരെ നിക്ഷേപ താത്പര്യം പ്രകടിപ്പിക്കുകയുണ്ടായി. ഇതിൽ 104 നിക്ഷേപ പദ്ധതികളുടെ നിർമാണം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിനിതു പുതിയ അനുഭവമാണ്. നിക്ഷേപസൗഹൃദ റാങ്കിംഗിൽ തുടർച്ചയായി രണ്ടാം വട്ടവും ഒന്നാം നിരയിലാണ് കേരളം. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്ന കാഴ്ചപ്പാടോടെയാണ് വിദേശനിക്ഷേപ പദ്ധതികൾ ഉൾപ്പെടെ ഇങ്ങോട്ടെത്തിയത്. ഇതിനകം നിർമാണമാരംഭിച്ച പദ്ധതികളിലൂടെ 35,463.070 കോടി രൂപയുടെ നിക്ഷേപവും, 50,483 തൊഴിലവസരങ്ങളും സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയാണ്.
അനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്ന തുടങ്ങിയവർ നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. അദാനി ലോജിസ്റ്റിക് പാർക്ക്, കോവിഡ് വാക്സിൻ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെക്കിന്റെ കീഴിലുള്ള ലൈഫ് സയൻസ് കമ്പനി, സിസ്ട്രോം, എസ്എഫ്ഒ ടെക്നോളജീസ്, ഗാഷ സ്റ്റീൽസ് ടിഎംടി പ്ലാന്റ്, കെജിഎ ഇന്റർനാഷണൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അക്കോസ ടെക്നോളജീസ്, വിൻവിഷ് ടെക്നോളജീസ്, ഡബ്ല്യുജിഎച്ച് ഹോട്ടൽസ്, ജേക്കബ് ആൻഡ് റിച്ചാർഡ് തുടങ്ങിയ സംരംഭങ്ങളുടെ നിർമാണവും ഇതിൽ ഉൾപ്പെടുന്നു.
എൻഡിആർ സ്പെയ്സിന്റെ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്കാണ് നിർമാണ ഘട്ടത്തിലേക്ക് പ്രവേശിച്ച നൂറാം പദ്ധതി. 278 പദ്ധതികൾക്ക് ഭൂമി അനുവദിച്ചുകഴിഞ്ഞു. സെമികണ്ടക്ടർ ഉൾപ്പെടെ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് രംഗത്തെ പ്രധാന കമ്പനിയായ കെയ്ൻസിനും പെരുമ്പാവൂരിൽ ഭൂമി അനുവദിച്ചു. ഭൂമി അനുവദിക്കപ്പെട്ട മറ്റ് നിക്ഷേപ പദ്ധതികളും ഉടനെ നിർമാണം തുടങ്ങും.
താത്പര്യപത്രങ്ങളും നിക്ഷേപ വാഗ്ദാനങ്ങളും യഥാർഥ നിക്ഷേപങ്ങളാക്കി മാറ്റുന്നതിലാണ് സർക്കാർ അടിയന്തരശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി നിക്ഷേപമൂല്യത്തിന്റെ അടിസ്ഥാനത്തിൽ താത്പര്യപത്രങ്ങളെ തരംതിരിച്ചു. കെഎസ്ഐഡിസി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര എന്നീ എജൻസികൾക്കായിരുന്നു ഇവ നടപ്പിലാക്കാനുള്ള ചുമതല.
വിവിധ അനുമതികളുൾപ്പെടെ ആവശ്യമായ സൗകര്യങ്ങൾ അതിവേഗം ലഭ്യമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾക്ക് വ്യവസായ വകുപ്പ് രൂപം നൽകി. വിവിധ തലങ്ങളിലും കൃത്യമായ ഇടവേളകളിലും പദ്ധതി അവലോകനം നടത്തുന്നതിന് മേൽനോട്ട സംവിധാനവും ഒരുക്കി.100 കോടി വരെ മൂല്യമുള്ള നിക്ഷേപതാത്പര്യ പത്രങ്ങൾ വ്യവസായ-വാണിജ്യ ഡയറക്ടററേറ്റിലൂടെ മോണിറ്റർ ചെയ്തു.
100 കോടിയും അതിനു മുകളിലും വരുന്ന നിക്ഷേപ താത്പര്യ പത്രങ്ങളുടെ നോഡൽ ഏജൻസിയായി കെഎസ്ഐഡിസിയാണ് പ്രവർത്തിക്കുന്നത്. വ്യവസായ പാർക്കുകളിലും മറ്റുമുള്ള നിക്ഷേപങ്ങൾ കിൻഫ്രയുടെ നേതൃത്വത്തിലും മോണിറ്റർ ചെയ്തുവരുന്നു. വിവിധ ഏജൻസികളിലൂടെ നടത്തുന്ന തുടർപ്രവർത്തനങ്ങൾ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിനായി ഓൺലൈൻ സംവിധാനവും നിലവിലുണ്ട്.
താത്പര്യപത്രങ്ങൾ സംരംഭങ്ങളാക്കി മാറ്റുന്നത്തിനുള്ള പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിനും സുഗമമായ പദ്ധതി നിർവഹണത്തിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനുമായി ഉപദേശകസമിതിയും പ്രവർത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഈ സമിതിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടർ, വ്യവസായ വാണിജ്യ ഡയറക്ടർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ, വിവിധ വ്യവസായ സംഘടനകളുടെ പ്രതിനിധികൾ, കെഎസ്ഐഡിസിയുടെ ബോർഡ് പ്രതിനിധികൾ എന്നിവർ അംഗങ്ങളാണ്.
മുഖ്യമന്ത്രിയുടെ മുൻഗണനാ പദ്ധതികളിൽ ഉൾപ്പെടുത്തിയതിനാൽ ആ തലത്തിലുള്ള അവലോകനവും നിരന്തരം നടക്കുന്നു. പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിന് വിവിധ വകുപ്പുകളിലായി 31 നയപരിഷ്കാരങ്ങളുടെ ഡോസിയർ തയാറാക്കി. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വന്ന പദ്ധതികൾക്ക് പ്രഥമ പരിഗണ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിൽ ടാസ്ക്ഫോഴ്സ് രൂപീകരിക്കുകയും ജില്ലാ കളക്ടറേറ്റുകളിൽ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെല്ലുകൾ ആരംഭിക്കുകയും ചെയ്തു. ഇത്രയും കാര്യക്ഷമമായി ഇടപെട്ടതിന്റെ ഫലമായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ 104 നിക്ഷേപ താത്പര്യപത്രങ്ങളെ നിക്ഷേപമാക്കി പരിവർത്തനം ചെയ്യാൻ സർക്കാരിനു സാധിച്ചത്.
അൻപതോളം മുന്നൊരുക്ക പരിപാടികൾ നിക്ഷേപസംഗമത്തിന് മുൻപായി സംഘടിപ്പിച്ചിരുന്നു. ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നീ ഇന്ത്യൻ നഗരങ്ങളിലും ദുബായിലും ഇൻഡസ്ട്രിയൽ റോഡ്ഷോ സംഘടിപ്പിച്ചു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇന്റർനാഷണൽ ജെൻ എഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ് എന്നിവയ്ക്ക് പുറമെ പത്തിലധികം സെക്ടറൽ കോൺക്ലേവുകളും പൂർത്തിയാക്കിയിരുന്നു.
വിഴിഞ്ഞം തുറമുഖത്തിനായും മലബാർ മേഖലയ്ക്കായും പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ചു. ഇങ്ങനെ വിപുലമായ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ തുടർച്ചയായി സംഘടിപ്പിക്കപ്പെട്ടതായതുകൊണ്ടാണ് ഐകെജിഎസ് ഏറ്റവുമധികം ഫലപ്രാപ്തി നൽകിയത്. രാജ്യത്തെ ഏറ്റവും പ്രധാന നിക്ഷേപ ലക്ഷ്യ കേന്ദ്രം എന്ന നിലയിൽ കേരളത്തിന്റെ വളർച്ചയ്ക്ക് വേഗം കൂടിയിരിക്കുന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ചകേസിൽ വിചാരണക്കോടതിയുടെ വിധി തൃപ്തികരമല്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വിധിയിന്മേൽ അപ്പീലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി കോർപറേഷനിൽ എൽഡിഎഫിനുണ്ടായത് അപ്രതീക്ഷിത പരാജയമാണ്. മികച്ച ഭരണമെന്ന് വിലയിരുത്തപ്പെട്ടതായിരുന്നു കോർപറേഷനിലേത്. തോൽവിയിൽ സൂക്ഷ്മമായ പരിശോധന നടത്തും. തിരുത്തേണ്ടവ എന്തെല്ലാമെന്ന് ഗൗരവമായി പരിശോധിച്ച് നടപടിയെടുക്കും.
യുഡിഎഫ് കാലത്തുനിന്ന് എത്രമാത്രം വ്യത്യസ്തമാണ് എൽഡിഎഫ് ഭരണം എന്നത് വസ്തുതകളാണ്. അത് എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിയില്ല എന്നതുൾപ്പെടെ ചർച്ച ചെയ്യും. നല്ല ആത്മവിശ്വാസത്തോടെ തിരിച്ചുവരുന്നതിനുള്ള എല്ലാ പരിശോധനയും എൽഡിഎഫ് നടത്തും. ജനങ്ങളുടെ വിശ്വാസം കൂടുതൽ ആർജിക്കുമെന്നും മന്ത്രി പറഞ്ഞു.
Business
കൊച്ചി: ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് വ്യവസായമന്ത്രി പി. രാജീവ്. ഇതിലൂടെ 50,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും മന്ത്രി അവകാശപ്പെട്ടു.
ആലുവ ചുണങ്ങംവേലിയിൽ ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലൂടെ ആരംഭിച്ച നൂറാമത്തെ പദ്ധതിയായ എൻഡിആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിംഗ് ആൻഡ് ലോജിസ്റ്റിക്സ് ശൃംഖലയുടെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപനിർദേശങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 14-15 ശതമാനമാണ്. എന്നാൽ, കേരളത്തിൽ നിക്ഷേപനിർദേശങ്ങൾ യാഥാർഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.
250 കോടി രൂപ മുതൽമുടക്കിൽ എൻഡിആർ സ്പേസ് പ്രൈവറ്റ് ലിമിറ്റഡാണ് എ-ഗ്രേഡ് വെയർഹൗസിംഗ് ആൻഡ് ലോജിസ്റ്റിക്സ് ശൃംഖല സ്ഥാപിക്കുന്നത്.
District News
കളമശേരി: വിദ്യാഭ്യാസ മേഖലയിലെ നൈപുണ്യ വികസനം സംസ്ഥാന സര്‍ക്കാര്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലയാണെന്നും നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ആഗോള തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും മന്ത്രി പി. രാജീവ്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) സ്കില്‍ ഡവലപ്മെന്റ് ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കില്‍ ഡെവലപ്മെന്റ് ഹബ്ബിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. ചടങ്ങില്‍ കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു.